വായനയ്ക്കിടയില്‍...

Wednesday, February 01, 2006

സാൻ‌മിഷേലിന്റെ കഥ

ഇതിലെ ഓരോ പേജ് മറിക്കുമ്പോഴും അതെന്നോടു് ഇതു വായിക്കാനാരോടെങ്കിലും പറയണമെന്നു് പറയുന്നു. ഒരു ഡോക്ടറുടെ അത്യസാധാരണമായ ഓർമ്മക്കുറിപ്പുകളാണിതു്. നിങ്ങളുടെ ധാരണയെ പൊളിച്ചടുക്കാൻ ഇതിനു കഴിയും. നല്ലവനാണു് നിങ്ങളെന്നു നിങ്ങളഭിമാനിക്കുന്നുണ്ടെങ്കിൽ ഈ ഡോക്ടർ നന്മയുടെ മുഖം‌മൂടിക്കു പിന്നിലെ നിങ്ങളിലെ പിശാചിനെ ശസ്ത്രക്രിയ ചെയ്തു പുറത്തെടുത്തു കാണിച്ചു തരും. ക്രൂരനാണു നിങ്ങളെന്നാണു നിങ്ങളവകാശപ്പെടുന്നതെങ്കിൽ ഇയ്യാൾ ആ ക്രൂരതയെ വിളിച്ചു മാറ്റിനിർത്തി സ്വീഡിഷ് ഭാഷയിൽ ശകാരിക്കുന്നതു കാണാം. മെരുക്കിയെടുക്കപ്പെട്ട കരടിയെപ്പോലെ അതു നിങ്ങൾക്കടുത്തേക്കു തിരിച്ചു വരുന്നതും കാണാം.

ദൈവത്താലും പിശാചിനാലും ഒരേസമയം അനുഗ്രഹിക്കപ്പെട്ട ആക്സൽ മുൻ‌തേ 1887-ൽ സ്വീഡനിൽ ജനിച്ചു. പാരീസിൽ വൈദ്യപഠനം നടത്തി. ജീവിച്ചിരുന്ന കാലത്തു് ഒരിതിഹാസമായിരുന്നു ഇയാൾ. രാജകുടുംബാംഗങ്ങൾ അദ്ദേഹത്തിന്റെ സന്ദർശനത്തിനു വേണ്ടി കാത്തു നിൽക്കുമ്പോൾ തെണ്ടികളുടേയും ചാവാളിപ്പട്ടികളുടേയും കൂടെ അദ്ദേഹം സമയം ചിലവഴിച്ചു. പുസ്തകത്തിനു് അവതാരിക എഴുതിയ എം ടി വാസുദേവൻ നായർ ഇതിനെ ജീവിതത്തിൽ വിശ്വാസം വരുത്തുന്ന അപൂർവം ഗ്രന്ഥങ്ങളുടെ പട്ടികയിൽ പെടുത്തിയിരിക്കുന്നു. പുസ്തകത്തിലെ, ചിലർക്കെങ്കിലും വിയോജിപ്പുതോന്നിയേക്കാവുന്ന ഒരു ഭാഗമാണു ചുവടെ. “നേപ്പിൾസിൽ കോളറ. നിത്യേന ആയിരം പേർ മരിക്കുന്നു “ എന്ന വാർത്ത കേട്ടു് ഒരു മണിക്കൂറിനകം ചീഞ്ഞളിഞ്ഞ ശവശരീരങ്ങൾക്കു നടുവിലേക്കു് വണ്ടി കയറിയ മനുഷ്യനാണിതു പറയുന്നതെന്നു് വിയോജിപ്പുള്ളവർ മനസ്സിലാക്കുക.

* “സ്വയം വിശദീകരിക്കാൻ പോലും അറയ്ക്കുന്ന പലതും നിങ്ങൾ രോഗിക്കു് വിവരിച്ചു് കൊടുക്കാൻ ശ്രമിക്കുന്നു. ഇതെല്ലാം വിശ്വാസത്തിന്റെ പ്രശ്നമാണെന്നും വിജ്ഞാനത്തിന്റേതല്ലെന്നും നിങ്ങൾ മറക്കുന്നു. ദൈവവിശ്വാസം പോലെ തന്നെ. കത്തോലിക്കർ ഒന്നും വിശദമായി പറയില്ല. അതു കൊണ്ടു തന്നെ അവർ ലോകത്തിലെ വലിയ ശക്തിയായി നില നിൽക്കുന്നു. പ്രൊട്ടസ്റ്റന്റുകാർ എല്ലാം വിശദീകരിക്കാൻ ശ്രമിക്കുന്നു. ഫലം അറിയാമല്ലോ! രോഗികൾ സത്യം എത്ര കുറച്ചറിയുന്നുവോ, അത്രയും അവർക്കു് നന്നു്. തങ്ങളുടെ രോഗങ്ങളെക്കുറിച്ചു് രോഗികൾ ചിന്തിക്കുക എന്നതു പ്രകൃതിനിയമങ്ങളിൽ ഇടപെടുക എന്നതാണു്. ഇന്നതൊക്കെ ചെയ്യണം, ഇന്ന മരുന്നുകളൊക്കെ കഴിക്കണം, ഇത്രയേ അവരോടു പറയേണ്ടതുള്ളൂ. അനുസരിക്കാൻ തയ്യാറല്ലെങ്കിൽ അവർ എവിടെയെങ്കിലും പോയി തുലയട്ടെ. ഡോക്ടർ രാജാവിനെപ്പോലെയാണു് . കഴിയാവുന്നത്ര അകലത്തിൽ നിൽക്കണം. അല്ലെങ്കിൽ അവരുടെ അന്തസ്സിനു് ഇടിവുപറ്റും. ഇരുണ്ട വെളിച്ചത്തിൽ നന്മ തേടുന്നവരാണു് നമ്മളെല്ലാം. ഡോക്ടർമാരുടെ സ്വന്തം കുടുംബത്തിന്റെ കാര്യം തന്നെ നോക്കൂ. അവർ വേറൊരാളുടെ അടുത്ത് പോകാനാണു് ഇഷ്ടപ്പെടുക!! പാരീസിലെ അറിയപ്പെടുന്ന ഒരു ഡോക്ടറുടെ ഭാര്യയെപ്പോലും ഞാൻ രഹസ്യമായി ചികിത്സിക്കുന്നുണ്ടു്”
പുറം 142
സാൻ‌ മിഷേലിന്റെ കഥ
ആക്സൽ മുൻ‌തേ
വിവ: എൻ പി അബ്ദുൾ നാസർ.
മാതൃഭൂമി ബുക്സ്.

* ഇത്തിരി വിവാദപരമായ ഒരു കാര്യം പറഞ്ഞുവെന്നേയുള്ളൂ. നോവലിന്റെ രൂപം ഇതു തരില്ല.

എസ്പരാൻസയുടെ പുണ്യാളന്മാർ

-“അവർ ഇണ ചേർന്നു കൊണ്ടിരിക്കേ എൽ ഏഞ്ചൽ ജസ്റ്റിസിയറോ തന്റെ നെഞ്ചിനുള്ളിൽ എന്തോ തകർന്നുടയുന്ന ശബ്ദം അനുഭവിച്ചിരുന്നു. അത് തന്റെ ജീവിതം രണ്ടായി ഉടയുന്നതാണെന്നു് ഉടൻ അയാൾ മനസ്സിലാക്കി. അപ്പോൾ മുതൽ അയാളുടെ ജീവിതത്തിലെ എല്ലാ സംഭവങ്ങളും രണ്ടായി പകുത്തു വയ്ക്കാവുന്നവയായി: ‘എസ്പെരാൻസയ്ക്കു മുൻപു് ‘, ‘എസ്പെരാൻസയ്ക്കു ശേഷം’

ഏഞ്ചൽ പോയ ശേഷം, എസ്പെരാൻസ അടുക്കളയ്ക്കരികിലെ ഭക്ഷണമേശയ്ക്കരികിൽ ഇരുന്നു. യൂദാസ് തദേവൂസിന്റെ പ്രത്യക്ഷീകരണത്തിനു വേണ്ടി അവൾ ശാന്തമായി കാത്തിരുന്നു. ഒരു നേരിയ കാഴ്ച മതിയായിരുന്നു അവൾക്കു്. അൾത്താരയിൽ നിന്നു് അവൾ വിശുദ്ധ യൂദാസ് തദേവൂസിന്റെയും വിശുദ്ധ അന്റോണിയോയുടേയും പ്രാർത്ഥനാകാർഡുകൾ എടുത്തിരുന്നു. പുരുഷനേയും സ്ത്രീയേയും ഒന്നിപ്പിക്കുന്ന പുണ്യാളനാണു് അന്റോണിയോ. ഇരുവരുടേയും ചിത്രങ്ങളിൽ അമർത്തി തടവിക്കൊണ്ടു് അവൾ പ്രാർത്ഥിച്ചു. വിശുദ്ധ അന്റോണിയോ, ഈ ഏഞ്ചൽ എന്നയാളെക്കൊണ്ടു് എന്റെ മേൽ ദയവായി തമാശ കാണിക്കരുതു്. ................
………………………
…….. പ്രിയ യൂദാസ് തദേവൂസ് പുണ്യാളാ, അങ്ങ് എന്നോടു് ബ്ലാൻകയെ കണ്ടു പിടിക്കണമെന്നു് നിർദ്ദേശിച്ചു. എന്നിട്ടിപ്പോൾ ഏഞ്ചൽ ഗാൽ‌വിനെ എന്റെ വഴിയിൽ പറഞ്ഞു വിടാനായി വിശുദ്ധ അന്റോണിയോയെ ഏർപ്പെടുത്തിയിരിക്കുന്നു. ഇതു മറ്റൊരു തടസ്സമാണോ? അല്ലെങ്കിൽ അയാൾ ബ്ളാൻകയെ പറ്റി എന്തെങ്കിലും സൂചന തരുമോ? ഒരേ സമയം എനിക്കു് ബ്ലാൻകയെ തിരയാനും പ്രണയത്തിലാകാനും കഴിയില്ല. നിങ്ങൾക്കു് രണ്ടുപേരുടേയും പ്രവൃത്തികൾ ഒന്നിച്ചു നടത്തിയാലെന്തു്? “

പുറം:138
പുസ്തകം: എസ്പെരാൻസയുടെ പുണ്യാളന്മാർ
(Espranza’s box of saints)
മരിയ അമ്പാരോ എസ്കാൻഡൻ
Published by Simon & Schuster, New York.
വിവർത്തനം: ബി. മുരളി.
Published by D.C. Books

നോവലിന്റെ ഏകദേശരൂപം തരുന്ന ഒരു ഭാഗമാണു മുകളിൽ കൊടുത്തിരിക്കുന്നതു്. പുണ്യാളന്മാരുടെ നിർദ്ദേശപ്രകാരം മകളെ തിരഞ്ഞിറങ്ങിയ വിധവയായ എസ്പെരാൻസ സഞ്ചരിക്കുന്ന വഴികളാണു വിഷയം. പുണ്യാളന്മാർ എസ്പെരാൻസയെയാണോ അതോ മറിച്ചാണൊ നയിച്ചത് എന്നു ശങ്ക തോന്നിയേക്കും, നോവൽ കഴിയുമ്പോൾ. നല്ല കഥന രീതി. എളുപ്പമുള്ള വായന.
ലാറ്റിനമേരിക്കൻ ഭാഷകളിൽ നോവലുകളെഴുതുന്നതും എളുപ്പമുള്ള കാര്യമാണെന്നു തോന്നുന്നു. ഒരു പേരു തന്നെ വരും ഒരു ഖണ്ഡിക. കേണൽ അറീലിയാനോ ബുവേൻഡിയ, ഡോ. ജൂവനൈൽ ആൽബിനോ, എന്നീ മാർകേസ് കഥാപാത്രങ്ങളെ ഓർമ്മയില്ലേ. ഇതൊക്കെ കേൾക്കുമ്പോൾ ഓർമ്മവരുന്ന ഒരു പേരുണ്ടു് - ‘സാഗർ ഏലിയാസ് ജാക്കി’