വായനയ്ക്കിടയില്‍...

Wednesday, February 01, 2006

സാൻ‌മിഷേലിന്റെ കഥ

ഇതിലെ ഓരോ പേജ് മറിക്കുമ്പോഴും അതെന്നോടു് ഇതു വായിക്കാനാരോടെങ്കിലും പറയണമെന്നു് പറയുന്നു. ഒരു ഡോക്ടറുടെ അത്യസാധാരണമായ ഓർമ്മക്കുറിപ്പുകളാണിതു്. നിങ്ങളുടെ ധാരണയെ പൊളിച്ചടുക്കാൻ ഇതിനു കഴിയും. നല്ലവനാണു് നിങ്ങളെന്നു നിങ്ങളഭിമാനിക്കുന്നുണ്ടെങ്കിൽ ഈ ഡോക്ടർ നന്മയുടെ മുഖം‌മൂടിക്കു പിന്നിലെ നിങ്ങളിലെ പിശാചിനെ ശസ്ത്രക്രിയ ചെയ്തു പുറത്തെടുത്തു കാണിച്ചു തരും. ക്രൂരനാണു നിങ്ങളെന്നാണു നിങ്ങളവകാശപ്പെടുന്നതെങ്കിൽ ഇയ്യാൾ ആ ക്രൂരതയെ വിളിച്ചു മാറ്റിനിർത്തി സ്വീഡിഷ് ഭാഷയിൽ ശകാരിക്കുന്നതു കാണാം. മെരുക്കിയെടുക്കപ്പെട്ട കരടിയെപ്പോലെ അതു നിങ്ങൾക്കടുത്തേക്കു തിരിച്ചു വരുന്നതും കാണാം.

ദൈവത്താലും പിശാചിനാലും ഒരേസമയം അനുഗ്രഹിക്കപ്പെട്ട ആക്സൽ മുൻ‌തേ 1887-ൽ സ്വീഡനിൽ ജനിച്ചു. പാരീസിൽ വൈദ്യപഠനം നടത്തി. ജീവിച്ചിരുന്ന കാലത്തു് ഒരിതിഹാസമായിരുന്നു ഇയാൾ. രാജകുടുംബാംഗങ്ങൾ അദ്ദേഹത്തിന്റെ സന്ദർശനത്തിനു വേണ്ടി കാത്തു നിൽക്കുമ്പോൾ തെണ്ടികളുടേയും ചാവാളിപ്പട്ടികളുടേയും കൂടെ അദ്ദേഹം സമയം ചിലവഴിച്ചു. പുസ്തകത്തിനു് അവതാരിക എഴുതിയ എം ടി വാസുദേവൻ നായർ ഇതിനെ ജീവിതത്തിൽ വിശ്വാസം വരുത്തുന്ന അപൂർവം ഗ്രന്ഥങ്ങളുടെ പട്ടികയിൽ പെടുത്തിയിരിക്കുന്നു. പുസ്തകത്തിലെ, ചിലർക്കെങ്കിലും വിയോജിപ്പുതോന്നിയേക്കാവുന്ന ഒരു ഭാഗമാണു ചുവടെ. “നേപ്പിൾസിൽ കോളറ. നിത്യേന ആയിരം പേർ മരിക്കുന്നു “ എന്ന വാർത്ത കേട്ടു് ഒരു മണിക്കൂറിനകം ചീഞ്ഞളിഞ്ഞ ശവശരീരങ്ങൾക്കു നടുവിലേക്കു് വണ്ടി കയറിയ മനുഷ്യനാണിതു പറയുന്നതെന്നു് വിയോജിപ്പുള്ളവർ മനസ്സിലാക്കുക.

* “സ്വയം വിശദീകരിക്കാൻ പോലും അറയ്ക്കുന്ന പലതും നിങ്ങൾ രോഗിക്കു് വിവരിച്ചു് കൊടുക്കാൻ ശ്രമിക്കുന്നു. ഇതെല്ലാം വിശ്വാസത്തിന്റെ പ്രശ്നമാണെന്നും വിജ്ഞാനത്തിന്റേതല്ലെന്നും നിങ്ങൾ മറക്കുന്നു. ദൈവവിശ്വാസം പോലെ തന്നെ. കത്തോലിക്കർ ഒന്നും വിശദമായി പറയില്ല. അതു കൊണ്ടു തന്നെ അവർ ലോകത്തിലെ വലിയ ശക്തിയായി നില നിൽക്കുന്നു. പ്രൊട്ടസ്റ്റന്റുകാർ എല്ലാം വിശദീകരിക്കാൻ ശ്രമിക്കുന്നു. ഫലം അറിയാമല്ലോ! രോഗികൾ സത്യം എത്ര കുറച്ചറിയുന്നുവോ, അത്രയും അവർക്കു് നന്നു്. തങ്ങളുടെ രോഗങ്ങളെക്കുറിച്ചു് രോഗികൾ ചിന്തിക്കുക എന്നതു പ്രകൃതിനിയമങ്ങളിൽ ഇടപെടുക എന്നതാണു്. ഇന്നതൊക്കെ ചെയ്യണം, ഇന്ന മരുന്നുകളൊക്കെ കഴിക്കണം, ഇത്രയേ അവരോടു പറയേണ്ടതുള്ളൂ. അനുസരിക്കാൻ തയ്യാറല്ലെങ്കിൽ അവർ എവിടെയെങ്കിലും പോയി തുലയട്ടെ. ഡോക്ടർ രാജാവിനെപ്പോലെയാണു് . കഴിയാവുന്നത്ര അകലത്തിൽ നിൽക്കണം. അല്ലെങ്കിൽ അവരുടെ അന്തസ്സിനു് ഇടിവുപറ്റും. ഇരുണ്ട വെളിച്ചത്തിൽ നന്മ തേടുന്നവരാണു് നമ്മളെല്ലാം. ഡോക്ടർമാരുടെ സ്വന്തം കുടുംബത്തിന്റെ കാര്യം തന്നെ നോക്കൂ. അവർ വേറൊരാളുടെ അടുത്ത് പോകാനാണു് ഇഷ്ടപ്പെടുക!! പാരീസിലെ അറിയപ്പെടുന്ന ഒരു ഡോക്ടറുടെ ഭാര്യയെപ്പോലും ഞാൻ രഹസ്യമായി ചികിത്സിക്കുന്നുണ്ടു്”
പുറം 142
സാൻ‌ മിഷേലിന്റെ കഥ
ആക്സൽ മുൻ‌തേ
വിവ: എൻ പി അബ്ദുൾ നാസർ.
മാതൃഭൂമി ബുക്സ്.

* ഇത്തിരി വിവാദപരമായ ഒരു കാര്യം പറഞ്ഞുവെന്നേയുള്ളൂ. നോവലിന്റെ രൂപം ഇതു തരില്ല.

3 Comments:

  • എവിടെയാണു വിവാദം എന്നു മനസ്സിലായില്ലല്ലോ സിദ്ധാര്‍ത്ഥാ :(

    By Blogger nalan::നളന്‍, at 12:51 AM  

  • നളോ,
    രോഗികള്‍ക്കു്‌ രോഗത്തെക്കുറിച്ചും മറ്റുമൊക്കെ വിശദീകരിച്ചു കൊടുക്കുകയും ചില ശസ്ത്രക്രിയകള്‍ വരെ അവരെ കാണിച്ചുതന്നെ ചെയ്യുകയും ചെയ്യുന്ന ഒരു കാലഘട്ടത്തില്‍, ഇത്തരം നയങ്ങള്‍ പഴഞ്ചനായിതള്ളപ്പെടുവാനിടയുണ്ടു്‌.

    "ഇന്നതൊക്കെ ചെയ്യണം, ഇന്ന മരുന്നുകളൊക്കെ കഴിക്കണം, ഇത്രയേ അവരോടു പറയേണ്ടതുള്ളൂ. അനുസരിക്കാൻ തയ്യാറല്ലെങ്കില്‍ അവര്‍ എവിടെയെങ്കിലും പോയി തുലയട്ടെ"

    ഇത്രയും ഭാഗത്തോടു്‌ വിയോജിക്കുന്നവര്‍ ധാരാളമുണ്ടാവാനിടയുള്ളതുകൊണ്ടു്‌ പറഞ്ഞെന്നേയുള്ളൂ.

    By Blogger സിദ്ധാര്‍ത്ഥന്‍, at 11:20 AM  

  • ഡോക്ടറോട് കള്ളം പറയരുത് എന്നാണ് ശാസ്ത്രം. അതുപോലെ തന്നെ രോഗിയോട് ഡോക്ടര്‍ രോഗവിവരം മറച്ചുവെക്കേണ്ട കാര്യം ഇക്കാലത്ത് ഇല്ല. രോഗികള്‍ പലതും ചിന്തിച്ചുണ്ടാക്കി, ഇല്ലാത്ത അറിവു ഭാവിച്ചാണ് ഡോക്ടറെ കാണാന്‍ പോകുന്നത്.
    അപ്പോള്‍ യഥാര്‍ത്ഥവിവരം പറഞ്ഞുകൊടുക്കുന്നതാണ് ഡോക്ടറുടെ കടമ.

    "ഇന്നതൊക്കെ ചെയ്യണം, ഇന്ന മരുന്നുകളൊക്കെ കഴിക്കണം, ഇത്രയേ അവരോടു പറയേണ്ടതുള്ളൂ. അനുസരിക്കാൻ തയ്യാറല്ലെങ്കില്‍ അവര്‍ എവിടെയെങ്കിലും പോയി തുലയട്ടെ".

    എന്നതിനോട് ഞാന്‍ വിയോജിക്കുന്നു.

    ( എന്ന്,

    ഡോക്ടറുടെ അടുത്ത് മറ്റുള്ളവരുടെ നിര്‍ബന്ധത്തിനു വഴങ്ങി പോവുകയും ഡോക്ടര്‍ കൊടുക്കുന്ന മരുന്ന് തന്നിഷ്ടപ്രകാരം കഴിക്കുകയും ചെയ്യുന്ന ഒരാള്‍. ഹി ഹി ഹി )

    By Blogger സു | Su, at 11:36 AM  

Post a Comment

<< Home